Monday 28 Jun 2021 01.00 AM
തെരഞ്ഞെടുപ്പ് അവലോകനം: ജി. സുധാകരനെ വിമര്‍ശിച്ച് എ.എം. ആരിഫും എച്ച്.സലാമും, തിരിച്ചടിച്ച് മറുപക്ഷം
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ കടുത്ത ഭിന്നത. മുന്‍ മന്ത്രിയും പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയംഗവുമായ ജി. സുധാകരനെ വിമര്‍ശിച്ച് എ.എം. ആരിഫ് എം.പിയും എച്ച്.സലാം എം.എല്‍.എയും രംഗത്തെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു പോലും സുധാകരനെ അവഹേളിക്കുന്ന സമീപനമാണ് ആരിഫിന്റെയും സലാമിന്റയും ഭാഗത്തു നിന്നുണ്ടായതെന്ന് ജില്ലാ കമ്മിറ്റിയില്‍ പ്രബല വിഭാഗം വിമര്‍ശിച്ചു.
അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സുധാകരന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നായിരുന്നു മറുപക്ഷത്തിന്റെ പ്രധാന ആക്ഷേപം. ആലപ്പുഴ മണ്ഡലത്തില്‍ ഡോ. ടി.എം. തോമസ് ഐസക് സജീവമായി പ്രവര്‍ത്തിച്ചപ്പോള്‍ സുധാകരന്‍ ഉള്‍വലിഞ്ഞു നിന്നുവെന്നായിരുന്നു അവര്‍ കുറ്റപ്പെടുത്തിയത്. സലാമിനെതിരേ പുന്നപ്ര-വയലാര്‍ രക്‌തസാക്ഷിമണ്ഡപത്തില്‍ പ്രത്യക്ഷപ്പെട്ട എസ്.ഡി.പി.ഐ. ബന്ധം ആരോപിച്ചുള്ള പോസ്‌റ്ററുകള്‍ക്ക് പിന്നില്‍ സുധാകരനെ പിന്തുണയ്‌ക്കുന്നവരായിരുന്നെന്ന വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ സുധാകരന്റെ അസാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലെ വിമര്‍ശനങ്ങളെ ഒരു വിഭാഗം ശക്‌തിയുക്‌തം എതിര്‍ത്തു.
സുധാകരനുമൊന്നിച്ചുള്ള സലാമിന്റെ പോസ്‌റ്റര്‍ പരസ്യമായി കീറിക്കളഞ്ഞും പിണറായി വിജയന്‍ സുധാകരനെ താക്കീത് ചെയ്‌തതായി വാര്‍ത്ത പ്രചരിപ്പിച്ചും ആരിഫും സലാമും ഉള്‍പ്പടെയുള്ള ചിലര്‍ പുതിയ ചേരി സൃഷ്‌ടിക്കാനും സുധാകരനെ അപമാനിക്കാനും ശ്രമിക്കുകയാണന്ന ആക്ഷേപമാണ് മറുപക്ഷം ഉയര്‍ത്തിയത്.
അമ്പലപ്പുഴയില്‍ മുമ്പ് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സഹായിച്ചെന്ന ആരോപണം എച്ച്. സലാമിനെതിരേ രാഷ്‌ട്രീയ എതിരാളികള്‍ പ്രചരിപ്പിച്ചെങ്കിലും ഹൈന്ദവ ഭൂരിപക്ഷമേഖലയില്‍ അടക്കം ലഭിച്ച വ്യക്‌തമായ മേല്‍കൈ സി.പിഎമ്മിന്റെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനത്തിന്റെയും മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തിരുന്ന സുധാകരനുള്ള അംഗീകാരയിരുന്നെന്നും കമ്മിറ്റി വിലയിരുത്തി. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവനും പങ്കെടുത്തു.No. 1 & മലയാളികൾക്ക് ഏറ്റവും വിശ്വസനീയമായ മാട്രിമോണിയൽ സേവനം - രജിസ്ട്രേഷൻ സൗജന്യം!
Ads by Google