പ്രതീകാത്മക ചിത്രം | Photo: Mathrubhumi
തിരുവനന്തപുരം: പാർട്ടിയംഗങ്ങൾ ദൈവനാമത്തിൽ സത്യവാചകം ചൊല്ലുന്നത് കുറ്റമായി കാണുന്നരീതി സി.പി.എം. ഇത്തവണ മാറ്റി. അതിനാൽ, ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയ മന്ത്രി അടക്കമുള്ള മൂന്ന് പാർട്ടിയംഗങ്ങൾക്കെതിരേ സംസ്ഥാനസമിതി നടപടി കൈക്കൊണ്ടില്ല. കമ്യൂണിസ്റ്റ് മൂല്യബോധത്തിലുള്ള കുറവുകൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ വിശദീകരണം.
മന്ത്രി വീണാജോർജ്, എം.എൽ.എ.മാരായ ദലീമ, ആന്റണി ജോൺ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ വീണാജോർജ് ഏരിയാകമ്മിറ്റി അംഗവും ആന്റണി ജോൺ ലോക്കൽ കമ്മിറ്റി അംഗവും, ദലീമ ബ്രാഞ്ച് അംഗവുമാണ്.
2006-ൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റി, എം.എം. മോനായി എന്നിവരെ സംസ്ഥാനകമ്മിറ്റി ശാസിച്ചിരുന്നു. ‘സഖാക്കൾ രഹസ്യമായി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിയെ അപമാനിക്കാൻ ഒരുപ്രയാസവുമുണ്ടായില്ല’ -എന്നായിരുന്നു അന്ന് സംസ്ഥാനകമ്മിറ്റി വിലയിരുത്തിയത്. അംഗങ്ങൾ പാർട്ടിനിലപാടിൽ ഉറച്ചുനിൽക്കാനുള്ള ഇടപെടൽ നടത്താനും അന്ന് സംസ്ഥാനസമിതി തീരുമാനിച്ചിരുന്നു.
ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ചതിന്റെ പേരിൽ ഇപ്പോൾ മന്ത്രിക്കെതിരേയടക്കം നടപടിയെടുത്താൽ അത് പാർട്ടിക്കെതിരേയുള്ള പ്രചാരണത്തിന് ആയുധമാക്കുമെന്നതിനാലാണ് ‘ദൈവനാമം’ ഇത്തവണ കുറ്റമല്ലാതാക്കിയത്. അതേസമയം, യുക്തിബോധവും ശാസ്ത്രബോധവുമാണ് കമ്യൂണിസ്റ്റ് പാർട്ടിയംഗങ്ങൾക്കുണ്ടാകേണ്ടതെന്ന് ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിജയരാഘവൻ പറഞ്ഞു.
പാർട്ടിയിലേക്ക് വന്നപാടെ എല്ലാവർക്കും അതുണ്ടാകണമെന്നില്ല. അത് സംഘടനാവിദ്യാഭ്യാസത്തിലൂടെയാണ് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
PRINT